യുപിയിൽ രണ്ടാഴ്ച കൂടുമ്പോൾ ഒരാൾ വീതം പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നുവെന്ന് റിപ്പോർട്ട്

  1. Home
  2. Trending

യുപിയിൽ രണ്ടാഴ്ച കൂടുമ്പോൾ ഒരാൾ വീതം പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നുവെന്ന് റിപ്പോർട്ട്

yogi


എൻകൗണ്ടർ രാജ് എന്നറിയപ്പെടുന്ന യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു ശേഷം യു.പിയിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരാൾ വീതം ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നതായി റിപ്പോർട്ട്. 2017 മുതൽ ഇതുവരെ സംസ്ഥാനത്ത് 186 പേരെയാണ് പൊലീസ് വെടിവെച്ച് കൊന്നത്. ഇതിൽ അധികവും വ്യാജ ഏറ്റുമുട്ടലുകളാണെന്നും ആരോപണമുണ്ട്. 15 ദിവസത്തെ ഇടവേളകളിലാണ് പൊലീസ് ഈ രീതിയിലുള്ള ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടത്തുന്നത്. 

മീററ്റിലാണ് ഏറ്റവും കൂടുതൽ ഏറ്റുമുട്ടലുകൾ നടന്നത്. ഇവിടെ നടന്ന 3152 ഏറ്റുമുട്ടലുകളിലായി 63 ​പേർ കൊല്ലപ്പെടുകയും 1708 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടത്തിയ പൊലീസുകാർക്ക് 75,000 മുതൽ അഞ്ച് ലക്ഷം രൂപ വരെ സർക്കാർ പാരിതോഷികവും നൽകിയെന്നും ഇന്ത്യൻ എക്സ്‍പ്രസ് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. 

എന്നാൽ യോഗി സര്‍ക്കാര്‍ കൃത്യമായി ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയ കൊലപാതകങ്ങളാണ്‌ ഏറ്റുമുട്ടലെന്ന പേരില്‍ നടത്തിയതെന്ന് ആരോപിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും രംഗത്തെത്തിയിരുന്നു. ഏറ്റുമുട്ടല്‍ കൊല നടത്തിയാല്‍ പ്രമോഷന്‍ കിട്ടുമെന്ന് ഒരു പോലീസുകാരൻ സഹപ്രവർത്തകനോട് പറയുന്ന സംഭാഷണവും ഇതിനിടയ്ക്ക് പുറത്തുവന്നിരുന്നു. ഓപറേഷൻ ലങ്ഡ എന്ന പേരിലാണ് യുപിയിൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വ്യാപകമാക്കിയത്. ഇതിൽ കുറ്റവാളികളുടെ കാലിലേയ്ക്കാണ് വെടിവെയ്ക്കുക. 

പോലീസ് നടത്തിയ ഓപ്പറേഷനിലൂടെ 5,046 കുറ്റവാളികളെയാണ് ഇതുവരെ പിടികൂടിയത്. ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ 13 പോലീസുകാർ കൊല്ലപ്പെടുകയും 1,443 പോലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്നത് 2018 ലും, ഏറ്റവും കുറവ് കൊലപാതകങ്ങൾ നടന്നത് യോഗി സർക്കാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട 2022 ലുമാണ്.