ബിജെപി നേതാവ് രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ച സംഭവം; ഭാര്യ മിനി നമ്പ്യാർ അറസ്റ്റിൽ

  1. Home
  2. Trending

ബിജെപി നേതാവ് രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ച സംഭവം; ഭാര്യ മിനി നമ്പ്യാർ അറസ്റ്റിൽ

mini


കണ്ണൂർ കൈതപ്രത്ത് ബിജെപി പ്രാദേശിക നേതാവും ഓട്ടോഡ്രൈവറുമായിരുന്ന കെ.കെ രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിലായി. മാത്മംഗലം സ്വദേശിനിയും ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗവുമായ മിനി നമ്പ്യാരെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിനെ കൊലപ്പെടുത്താൻ ഒന്നാം പ്രതി സന്തോഷുമായി മിനി ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കേസിൽ മൂന്നാം പ്രതിയാണ് മിനി. കൊലക്ക് മുൻപും ശേഷവും ഒന്നാം പ്രതി സന്തോഷുമായി മിനി ഫോണിൽ സംസാരിച്ചിരുന്നതായും കൊലക്ക് ഉപയോഗിച്ച തോക്ക് ഒളിപ്പിക്കാൻ മിനി സഹായിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ബിജെപി കണ്ണൂർ മുൻജില്ലാ കമ്മിറ്റി അംഗമായ മിനി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. കഴിഞ്ഞ മാർച്ച്‌ 20 ന് രാത്രിയാണ് കൈതപ്രത്തെ പണി നടക്കുന്ന വീട്ടിൽ വെച്ച് രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ചത്. കൊലക്ക് കാരണം രാധാകൃഷ്ണന്‍റെ ഭാര്യയുമായുള്ള സൗഹൃദം തുടരാൻ സാധിക്കാത്ത വിരോധത്തിലെന്നാണ് എഫ്ഐആർ. പ്രതി സന്തോഷിന്‍റെയും കൊല്ലപ്പെട്ട രാധാകൃഷ്ണന്‍റെയും കുടുംബവും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. സന്തോഷും രാധാകൃഷ്ണന്‍റെ ഭാര്യയും സഹപാഠികളായിരുന്നു. ഈ സൗഹൃദത്തെ ചൊല്ലി രാധാകൃഷ്ണന്‍ ഭാര്യയെ കഴിഞ്ഞ ദിവസം മര്‍ദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നും സന്തോഷ് പൊലീസിന് മൊഴി നല്‍കിയിരുന്നു.

വ്യാഴാഴ്ച രാവിലെ രാധാകൃഷ്ണനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ പ്രതി ഇയാളുടെ വീട്ടിലെത്തിയിരുന്നു. തൊട്ടുമുമ്പ് രാധാകൃഷ്ണനെ കൊലപ്പെടുത്തുമെന്ന തരത്തിലുള്ള ഒരു ഭീഷണി സന്ദേശം ഇയാൾ തന്‍റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ രാവിലെ കൊലപാതകം നടത്താൻ കഴിയാത്ത തിരിച്ചുപോയ സന്തോഷ് വീട്ടിലെത്തി തോക്കുമായി വൈകിട്ടോടെ മടങ്ങിയെത്തി. നിർമാണം നടക്കുന്ന വീട്ടിൽ എത്തി രാധാകൃഷ്ണന് നേരെ വെടിയുതിർത്തു. നെഞ്ചിൽ വെടിയേറ്റ രാധാകൃഷ്ണൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വെടി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. കൃത്യം നടത്തിയ ശേഷം സംഭവസ്ഥലത്ത് തുടർന്ന സന്തോഷിനെ പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു. കാട്ടുപന്നികളെ വെടിവെക്കുന്നതിൽ പരിശീലനം നേടിയ ആളാണ് സന്തോഷ്.