വന്യജീവി ആക്രമണം മൂലമുള്ള മരണം; ആശ്രിതർക്കുള്ള സഹായധനം 14 ലക്ഷമാക്കണമെന്ന് ശുപാർശ നൽകി വനംവകുപ്പ്

  1. Home
  2. Trending

വന്യജീവി ആക്രമണം മൂലമുള്ള മരണം; ആശ്രിതർക്കുള്ള സഹായധനം 14 ലക്ഷമാക്കണമെന്ന് ശുപാർശ നൽകി വനംവകുപ്പ്

attack


വന്യജീവികളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള സഹായധനം 14 ലക്ഷമാക്കണമെന്ന് വനംവകുപ്പ് ശുപാർശ നൽകി. നിലവിൽ 10 ലക്ഷംരൂപയാണ് കൊടുക്കുന്നത്. സാമ്പത്തികപ്രയാസം ചൂണ്ടിക്കാട്ടി തുക കൂട്ടുന്നതിനെ പ്രാഥമികചർച്ചകളിൽ ധനവകുപ്പ് എതിർത്തു. അതോടെ വിഷയം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കുവിട്ടു.

10 ലക്ഷം രൂപ വനംവകുപ്പിന്റെ ഫണ്ടിൽനിന്നും നാലുലക്ഷം രൂപ ദുരന്തനിവാരണനിധിയിൽനിന്നും നൽകണമെന്നാണ് വനംവകുപ്പ് ആവശ്യപ്പെടുന്നത്. ചർച്ചകൾക്കൊടുവിൽ നാലുലക്ഷം രൂപ ദുരന്തനിവാരണനിധിയിൽനിന്ന് കൊടുക്കാൻ തീരുമാനമായി.

പക്ഷേ, വനംവകുപ്പ് വിഹിതം ആറുലക്ഷമേ നൽകാവൂ. നാലുലക്ഷം ദുരന്തനിവാരണനിധിയിൽനിന്നുള്ള വിഹിതംകൂടി ചേർത്ത് മുൻപത്തെപ്പോലെ സഹായം 10 ലക്ഷമായി നിജപ്പെടുത്തി. അടുത്തിടെ വന്യജീവിയാക്രമണങ്ങൾമൂലമുണ്ടായ മരണങ്ങളിൽ ആശ്രിതർക്ക് ആറ്-നാല് അനുപാതത്തിലാണ് 10 ലക്ഷം കൊടുത്തത്.

14 ലക്ഷമെങ്കിലും നൽകണമെന്ന നിലപാടിൽ വനംവകുപ്പ് ഉറച്ചുനിൽക്കുകയാണ്. വനം, റവന്യു, ധന വകുപ്പുകളുടെ യോഗം വൈകാതെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുമെന്നാണ് വിവരം. ജനവികാരവും രാഷ്ട്രീയസമ്മർദവും കണക്കിലെടുത്ത് വനംവകുപ്പിന്റെ ശുപാർശ അംഗീകരിക്കപ്പെട്ടേക്കും.