റബർ വില കൂട്ടിയാൽ ബി.ജെ.പിയെ സഹായിക്കും; നിലപാടിൽ മാറ്റമില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ്

റബർ വില വർധിപ്പിക്കാൻ ബി.ജെ.പി സഹായിച്ചാൽ തിരിച്ചും സഹായിക്കുമെന്നും തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. ഇപ്പോൾ നയം രൂപീകരിച്ച് ഞങ്ങളെ സഹായിക്കാൻ കഴിയുന്നത് ബിജെപിക്ക് മാത്രമാണ്. റബറിന്റെ ഇറക്കുമതി തീരുവയിൽ തീരുമാനമുണ്ടാക്കുകയും വില 300 രൂപയാക്കുകയും ചെയ്താൽ മലയോര ജനത കേന്ദ്രസർക്കാറിനെ പിന്തുണയ്ക്കും. കഴിഞ്ഞ ദിവസം പറഞ്ഞത് മലയോര കർഷകരുടെ വികാരമാണെന്നും പാംപ്ലാനി വ്യക്തമാക്കി.
"സംസ്ഥാനത്ത് ഏകദേശം 15 ലക്ഷം കുടുംബങ്ങൾ റബറിനെ ഉപജീവിച്ച് കഴിയുന്നവരാണ്. എന്നാൽ റബറിന്റെ വിലക്കുറവ് കാരണം ഈ കുടുംബങ്ങളുടെയെല്ലാം ഭാവി ഇരുളടഞ്ഞിരിക്കുകയാണ്. റബറിന്റെ വില വർധിപ്പിച്ചാൽ മലയോര ജനത ബി.ജെ.പിക്ക് എം.പിയില്ലെന്ന വിഷമം പരിഹരിക്കും. മുൻപ് പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. മലയോര കർഷകരുടെ പൊതുവികാരമാണ് താൻ പ്രകടിപ്പിച്ചത്. സഭക്കോ സഭാനേതൃത്വത്തിനോ ബി.ജെ.പിയോട് സംസാരിക്കുന്നതിനോ പിന്തുണക്കുന്നതിനോ യാതൊരു അകൽച്ചയോ മടിയോ ഇല്ല. റബർ വില സംബന്ധിച്ചുള്ള പ്രശ്നം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷിന് നിസാരമായി തോന്നിയേക്കാം. പക്ഷേ മലയോര കർഷകരെ സംബന്ധിച്ചിടത്തോളം അത് ചെറിയ പ്രശ്നമല്ല."- ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു.
ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണമെന്നും കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും പാംപ്ലാനി പറഞ്ഞു. കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കർഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ പ്രതികരണം