സൗദി വിപണിയിൽ ഇന്ന് വൻ നേട്ടം, രണ്ടര മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ
സൗദി അറേബ്യൻ ഓഹരി വിപണിയിൽ ഇന്ന് മികച്ച കുതിപ്പ്. വിപണിയിലെ പ്രധാന സൂചികയായ 'താസി' (TASI) ഒരു ശതമാനം അഥവാ 112 പോയിന്റുകൾ വർധിച്ച് 11,427 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ ഏറ്റവും ഉയർന്ന ക്ലോസിംഗ് നിരക്കാണിത്. വിപണിയിൽ ഇന്ന് ഏകദേശം 6.7 ബില്യൺ സൗദി റിയാലിന്റെ കൈമാറ്റമാണ് നടന്നത്. ഈ വർഷം ഇതുവരെ വിപണി കൈവരിച്ച ആകെ വളർച്ച 9 ശതമാനമായി (900 പോയിന്റുകൾ) ഉയർന്നു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ഓഹരികൾ രണ്ട് ശതമാനം വർധിച്ച് 27.60 റിയാലിലെത്തിയത് വിപണിയെ ശക്തമായി പിന്താങ്ങി. അൽഅഹ്ലി ബാങ്ക്, മആദിൻ, റിയാദ് ബാങ്ക്, എസ്.ടി.സി തുടങ്ങിയ മുൻനിര കമ്പനികൾ 1 മുതൽ 4 ശതമാനം വരെ നേട്ടമുണ്ടാക്കി. സാബിക് അഗ്രി ന്യൂട്രിയന്റ്സ് ഓഹരികൾ അഞ്ച് ശതമാനത്തോളം ഉയർന്നു. വിപണിയിലെ ആകെ 136 കമ്പനികൾ നേട്ടമുണ്ടാക്കിയപ്പോൾ 135 കമ്പനികൾ ഇടിവ് രേഖപ്പെടുത്തി.
ഇന്നത്തെ വ്യാപാരത്തിൽ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് 'സൊല്യൂഷൻസ്' എന്ന കമ്പനിയാണ്. ബോണസ് ഓഹരികൾ വിതരണം ചെയ്യാനുള്ള ഡയറക്ടർ ബോർഡ് ശുപാർശ പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വില 10 ശതമാനം കുതിച്ചുയർന്ന് 219.40 റിയാലിലെത്തി. അതേസമയം, അൽ റാജി ബാങ്ക് ഓഹരികളിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ലാഭവിഹിതം കൈമാറുന്നതിനുള്ള തീയതി കഴിഞ്ഞതോടെ സൂജാജ് കമ്പനിയുടെ ഓഹരികൾ രണ്ട് ശതമാനത്തോളം താഴ്ന്നു.
