അമേരിക്കയ്ക്ക് മേൽ സമ്മർദ്ദവുമായി സൗദി അറേബ്യ, ഹോർമുസ് കടലിടുക്കിലെ ഉപരോധം പിൻവലിക്കണമെന്നാവശ്യം
ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേൽ നീക്കങ്ങളും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയ നടപടിയും ദശകങ്ങളായി മിഡിൽ ഈസ്റ്റിലെ എണ്ണ ഉൽപ്പാദക രാജ്യങ്ങൾക്കിടയിൽ നിലനിന്നിരുന്ന സ്ഥിരത തകർത്തിരിക്കുകയാണ്. ഇറാന്റെ തുറമുഖങ്ങൾ തടയാനുള്ള പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ തീരുമാനം സ്ഥിതിഗതികൾ വഷളാക്കുമെന്ന് യുഎസിന്റെ സഖ്യകക്ഷിയായ സൗദി അറേബ്യ ഭയപ്പെടുന്നു. ഹോർമുസ് കടലിടുക്കിലെ ഉപരോധം പിൻവലിക്കണമെന്നും ഇറാനുമായി ചർച്ചകൾ പുനരാരംഭിക്കണമെന്നും സൗദി അറേബ്യ ട്രംപ് ഭരണകൂടത്തിന് മേൽ സമ്മർദ്ദം ചെലുത്തുന്നതായാണ് റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേണലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഇറാന്റെ തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹോർമുസ് കടലിടുക്കിലൂടെയുള്ള എല്ലാ ചരക്ക് നീക്കങ്ങളും തടയാൻ യുഎസ് തീരുമാനിച്ചത്. എന്നാൽ ഇതിന് പ്രതികാരമായി ചെങ്കടലിലെ പ്രധാന പാതയായ ബാബ് അൽ-മന്ദബ് ഇറാൻ അടച്ചുപൂട്ടിയേക്കാമെന്ന് സൗദി അറേബ്യ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൗദിയുടെ എണ്ണ കയറ്റുമതിയെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമായ പാതയാണിത്. ഇറാൻ തുറമുഖങ്ങൾ അടയ്ക്കാനുള്ള നീക്കം മറ്റ് പ്രധാന ഷിപ്പിംഗ് റൂട്ടുകളെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഇറാനിയൻ പ്രത്യാക്രമണങ്ങൾക്ക് വഴിവെക്കുമെന്ന് അറബ് ഉദ്യോഗസ്ഥർ ആശങ്കപ്പെടുന്നു.
