'ഉത്പാദന ചെലവിൽ വര്‍ധന, പത്രങ്ങള്‍ പ്രതിസന്ധിയിലാണ്'; നിരക്കുവർധന അറിയിച്ച് മാതൃഭൂമി, മലയാള പത്രങ്ങള്‍ വില കൂട്ടുന്നതായി റിപ്പോർട്ടുകൾ

  1. Home
  2. Kerala

'ഉത്പാദന ചെലവിൽ വര്‍ധന, പത്രങ്ങള്‍ പ്രതിസന്ധിയിലാണ്'; നിരക്കുവർധന അറിയിച്ച് മാതൃഭൂമി, മലയാള പത്രങ്ങള്‍ വില കൂട്ടുന്നതായി റിപ്പോർട്ടുകൾ

malayalam-news-papers


മലയാള പത്രങ്ങള്‍ വില കൂട്ടുന്നതായി റിപ്പോർട്ടുകൾ. കോവിഡ് കാലം മുതൽ ചെറുകിട- മുൻനിര പത്രങ്ങൾ പേജുകളുടെ എണ്ണം പരമാവധി കുറച്ചാണ് പ്രസിദ്ധീകരിക്കുന്നത്. മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ വൻകിട പത്രങ്ങൾക്കും പേജുകളുടെ എണ്ണം കുറയ്‌ക്കേണ്ടി വന്നു. ‌ഏറെക്കാലത്തെ പാരമ്പര്യമുള്ള മംഗളം വാരിക 2022 ഏപ്രിലിൽ അച്ചടി നിർത്തുകയും ചെയ്തു.ഇപ്പോഴിതാ ഇംഗ്ലീഷ് പത്രങ്ങളെക്കാള്‍ വില ഈടാക്കുന്ന മലയാളം പത്രങ്ങളാണ് വരിസംഖ്യ നിരക്ക് വീണ്ടും വര്‍ധിപ്പിക്കുന്നത്. ഇംഗ്ലീഷ് പത്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ പേജുകളാണ് മലയാള പത്രങ്ങള്‍ക്കുള്ളത്. 

മാതൃഭൂമി പത്രമാണ്‌ വില വര്‍ധിപ്പിക്കുന്ന കാര്യം വായനക്കാരെ അറിയിച്ചത്. നിലവില്‍ 8.50 പൈസയാണ് മാതൃഭൂമി പത്രത്തിന്റെ ഒരു കോപ്പിയുടെ വില. ഞായറാഴ്ചകളില്‍ ഇത് 9.00 രൂപയാണ്. ഇപ്പോള്‍ ഒരു കോപ്പിക്ക് 50 പൈസയാണ് വര്‍ധിപ്പിക്കുന്നത്. ഇതോടെ കോപ്പിയുടെ വില 9.00 രൂപയും ഞായറാഴ്ചകളില്‍ 9.50 രൂപയുമാകും. സെപ്തംബര്‍ 23 മുതലാണ്‌ വില വര്‍ധന എന്നാണ് മാതൃഭൂമിയുടെ പ്രഖ്യാപനം. “രണ്ട് വര്‍ഷത്തിലേറെയായി വില വര്‍ധിപ്പിച്ചിട്ടില്ല. വില കൂടാത്ത ഒരേ ഒരു ഉത്പന്നം പത്രം മാത്രമാണ്. ഉത്പാദന ചെലവിലുണ്ടായ വര്‍ധന കാരണം പത്രങ്ങള്‍ പ്രതിസന്ധിയിലാണ്. പിടിച്ചുനില്‍ക്കാന്‍ പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് വില വര്‍ധന.”  മാതൃഭൂമി പറയുന്നു. വായനക്കാര്‍ സഹകരിക്കണം എന്നും അഭ്യര്‍ത്ഥനയുണ്ട്.

അതേസമയം മറ്റ് പത്രങ്ങളും ഉടന്‍ തന്നെ വില വര്‍ധിപ്പിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത് മലയാളം പത്രങ്ങളാണ്. ഇംഗ്ലീഷ് പത്രങ്ങളെക്കാള്‍ കൂടുതല്‍ വിലയാണ് മലയാള പത്രങ്ങള്‍ക്ക്. ഇംഗ്ലീഷ് പത്രങ്ങളുടെ കണക്ക് എടുത്താല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇംഗ്ലീഷ് പത്രമായ ഹിന്ദു കേരളത്തില്‍ ഈടാക്കുന്നത് കോപ്പിക്ക് എട്ടു രൂപയാണ്. ടൈംസ്‌ ഓഫ് ഇന്ത്യ കോപ്പിക്ക് 7 രൂപയും. ഇന്ത്യന്‍ എക്സ്പ്രസ് പത്രമാണ്‌ കോപ്പിക്ക് 9.00 രൂപ വാങ്ങുന്നത്. ഇപ്പോള്‍ അതിലും വലിയ വര്‍ധനയാണ് മലയാള പത്രങ്ങള്‍ വരുത്തുന്നത്.